District News
ഇടുക്കി: ഓണത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. ബുധനാഴ്ച പതിനാറ് കടകളില്‍ പരിശോധിച്ചതില്‍ മൂന്നിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മായം ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
District News
കോട്ടയം: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നാളെമുതല്‍ 25 വരെ ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കടുത്തുരുത്തി കൃഷിഭവനില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും.
കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. വകുപ്പ് നേരിട്ട് 79 ചന്തകളൊരുക്കും. ഹോര്‍ട്ടികോര്‍പ്പ് വഴി 41 വിപണികളും വിഎഫ്പിസികെ വഴി 16 വിപണികളും ജില്ലയില്‍ സജ്ജമാക്കുന്നുണ്ട്. പൊതുവിപണിയിലെ മൊത്തവ്യാപാരവിലയേക്കാള് 10 ശതമാനം അധികം നല്കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പഴങ്ങളും പച്ചക്കറികളും ചില്ലറവില്പന വിലയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത്.
ഓണച്ചന്തകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ഏകോപനസമിതിയോഗം ചേര്‍ന്നു. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, വിഎഫ്പിസികെ എന്നിവയുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
District News
കൂരാച്ചുണ്ട്: കല്ലാനോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത കൂരാച്ചുണ്ടിൽ ആരംഭിച്ചു. ബാങ്ക് സെക്രട്ടറി ട്വിങ്കിൾ കെ. ചാണ്ടി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മൽ, ഡയറക്ടർമാരായ ഡൊമിനിക് വെട്ടിക്കാട്ട്, ജോർജ് വള്ളിക്കാട്ടിൽ, സാജിത ചീനിക്കൽ, ജെറിൻ കുര്യക്കോസ്, എം.ടി. രാഘവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണന മേളക്ക് കൂരാച്ചുണ്ടിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം പുല്ലംകുന്നേൽ, പഞ്ചായത്തംഗം എൻ.ജെ. ആൻസമ്മ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി മനിൽകുമാർ, സിഡിഎസ് മെമ്പർ ഉഷ രവീന്ദ്രൻ, സിഡിഎസ് മെമ്പർമാരായ അനിത ജോൺസൺ, ഗീത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീയുടെ 50 സ്റ്റാളുകളും കാർഷിക ഗ്രൂപ്പുകളുടെ 50 സ്റ്റാളുകളും വിപണന മേളയിലുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന മേള 21ന് സമാപിക്കും.
District News
ചിറ്റൂർ: ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തത്തമംഗലം ബംഗ്ലാപറമ്പിൽ ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് ഹാളിൽ ആരംഭിച്ച ഓണച്ചന്ത സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. പ്രീത് അധ്യക്ഷതവഹിച്ചു. ചിറ്റൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എൻ. ശിവമുരുകൻ ആദ്യവില്പന നടത്തി.
ചിറ്റൂർ- തത്തമംഗലം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഷീബ, നഗരസഭാ കൗൺസിലർ എം. ബീന, ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് ദിവ്യ പ്രജയ്, ഡയറക്ടർമാരായ കെ. ചാത്തുക്കുട്ടി, സനു എം. സനോജ്, കെ. സഹദേവൻ, പി. സുശീല, ഷൈലജ ജയദേവൻ, സെക്രട്ടറി എസ്.വി. ഷൈനി എന്നിവർ പ്രസംഗിച്ചു.
കല്ലടിക്കോട്: കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. ഓണച്ചന്തയുടെ ഉദ്ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദ് ഇബ്രാഹിം, കെ.കെ. ചന്ദ്രൻ, പഞ്ചായത്ത് മെംബർ വി.കെ. ഷൈജു, രാധ, രാജി പഴയകളം, സബൂറ, സെക്രട്ടറി ബിനോയ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
മുണ്ടക്കയം: ഓണത്തോടനുബന്ധിച്ച് കൺസ്യൂമർ ഫെഡറേഷന്റെ സഹകരണത്തോടെ മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വിപണിക്ക് തുടക്കമായി.
കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ അഗസ്റ്റിൻ മുതിർന്ന സഹകാരി കെ.കെ. ജനാർദനൻ ആദ്യ വിൽപ്പന നടത്തി ഓണം വിപണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് റോയി മാത്യു കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.ഐ. അൻസാരി, ഭരണസമിതി അംഗങ്ങളായ ടി.സി. സെയിദ് മുഹമ്മദ്, ഡോ.എൻ.എസ്. ഷാജി, ബെന്നി ചേറ്റിക്കുഴി, ബിന്ദു ജോബിൻ, റെജി വാര്യാമറ്റം, അബ്ദു ആലസംപാട്ടിൽ, നെബിൻ കെ. തോമസ്, ബാങ്ക് സെക്രട്ടറി മിനുമോൾ ബേബി, സഹകാരികൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നം: സർവീസ് സഹകരണ ബാങ്കിന്റെ ഓണവിപണി ബാങ്ക് പ്രസിഡന്റ് കെ. സേതുനാഥ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം. ഫെലിക്സ് ജോസ്, ബാങ്ക് ഭരണസമിതിയംഗങ്ങളായ സി.ആർ. ശ്രീകുമാർ, എ.ടി. ജോസഫ്, ടി.കെ. മോഹനൻ, പി. പ്രജിത്ത്, സതീ സുരേന്ദ്രൻ, കെ.എ. ഏബ്രഹാം, ഷേർലി മാത്യൂസ്, കെ.വി. ബീന, സതി സുരേന്ദ്രൻ, ബാങ്ക് സെക്രട്ടറി മിനി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു.
എലിക്കുളം: കുരുവിക്കൂട് തളിർ നാട്ടുചന്തയുടെ ഓണവിപണിക്ക് തുടക്കമായി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. നാട്ടുചന്ത പ്രസിഡന്റ് രാജു അമ്പലത്തറ അധ്യക്ഷത വഹിച്ചു. എലിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ്റോയ് പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി വിത്സൻ പാമ്പൂരിക്കൽ, വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, ട്രഷറർ മോഹനകുമാർ കുന്നപ്പള്ളികരോട്ട്, സന്തോഷ് ഒണപ്പുംകുന്നേൽ, അപ്പച്ചൻ കാക്കനാട്ട്, ജോണി കപ്പാട്, ദേവസ്യ ചുക്കനാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല: പെയ്തൊഴിയാത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കടുത്ത വിലക്കയറ്റത്തിൽ വിറച്ച് ഓണവിപണി. സർക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടലില്ലായ്മയും ഹോർട്ടികോർപ്പിന്റെ പച്ചക്കറി സംഭരണത്തിലുണ്ടായ വീഴ്ചയുമാണ് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും അവശ്യസാധനങ്ങളുടെ വില ആകാശത്തോളമുയർത്തിയത്. വരുംദിവസങ്ങളിൽ വിപണി സജീവമാകുന്നതോടെ അരിയുടെയും പച്ചക്കറിയുടെയും വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് പൊതുജനങ്ങളും വ്യാപാരികളും.
താളംതെറ്റി കുടുംബ ബജറ്റ്
സപ്ലൈകോ വഴി ആവശ്യത്തിന് അരി ലഭ്യമാക്കാത്തതാണ് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ പ്രധാന കാരണമായത്. പൊന്നി അരിക്ക് കിലോയ്ക്ക് 10 രൂപയോളമാണ് വർധിച്ചത്. ആന്ധ്ര കുറുവയ്ക്ക് മൂന്ന് രൂപയും തമിഴ്നാട് കുറുവയ്ക്ക് അഞ്ച് രൂപയും വർധിച്ചപ്പോൾ മട്ട അരിയുടെ വില 55 മുതൽ 60 രൂപ വരെയായി. അരിവില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കവും കീടബാധയും; പച്ചക്കറിക്ക് തീവില
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് പച്ചക്കറി വിപണിയെ പ്രതിസന്ധിയിലാക്കിയത്. ചേന, ചേമ്പ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ വെള്ളം കെട്ടിക്കിടന്ന് ചീഞ്ഞുപോകുന്നത് ഇവയുടെ വില കുത്തനെ കൂട്ടി. ഏത്തക്ക ഉള്‍പ്പെടെയുള്ള വിളകളില്‍ കീടബാധ രൂക്ഷമായിട്ടുണ്ട്. നിലവില്‍ വിപണിയില്‍ പച്ചക്കറി ക്ഷാമമില്ലെങ്കിലും താങ്ങാനാവാത്ത വിലയാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നത്.
സദ്യയൊരുക്കാന്‍ കഷ്ടപ്പെടും
ഓണസദ്യയിലെ പ്രധാന വിഭവമായ ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോയ്ക്ക് 500 രൂപയായി ഉയര്‍ന്നത് വന്‍ തിരിച്ചടിയായി. ഏത്തയ്ക്ക വില 70 രൂപ കടന്നപ്പോള്‍ ഞാലിപ്പൂവന് പഴത്തിന്റെ വില 100 കടന്നു. സവാള, രസകദളി എന്നിവയ്ക്കും വില ഉയര്‍ന്ന നിലയിലാണ്. വിപണിയിൽ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പഴമക്കാര്‍ പറയുന്നതുപോലെ 'കാണം വിറ്റും ഓണം ഉണ്ണേണ്ട' അവസ്ഥയിലാകും ഇത്തവണത്തെ ഓണാഘോഷം
District News
ചങ്ങനാശേരി: ചീരഞ്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ഓണം വിപണി ആരംഭിച്ചു. ചീരഞ്ചിറയിലുള്ള ഹെഡ് ഓഫീസില്‍നിന്നും റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ഈ അവസരം വിനിയോഗിക്കണമെന്ന് പ്രസിഡന്റ് മാത്യു സി. തോമസ് അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍ ഓണാഘോഷം
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ചങ്ങനാശേരി യൂണിറ്റില്‍ ഓണാഘോഷം നാളെ രാവിലെ പത്തിന് നടത്തും. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം ഭാസി വൈക്കം മുഖ്യാതിഥിയായിരിക്കും. എടിഒ പി.എ. അഭിലാഷ് അധ്യക്ഷത വഹിക്കും. പ്രശസ്ത സാഹിത്യകാരന് ദേവലാല്‍ ചെറുകര ഓണാഘോഷ സന്ദേശം നല്‍കും. ജീവനക്കാരുടെ വിവിധ കലാപരിപാടികളും, ഗാനമേളയും ശേഷം ഓണസദ്യയും നടത്തും.
District News
തൃശൂർ: കളവും ചതിയുമില്ലാത്ത കാലത്തിന്റെ ഓർമയിൽ ഓണം ആഘോഷിക്കുന്നവേളയിൽ, വിപണിയിലെ തട്ടിപ്പുകൾക്കു തടയിടാൻ ലീഗൽ മെട്രോളജി വകുപ്പ്.
ഇന്നു മുതൽ 25 വരെ വിവിധ സ്ക്വാഡുകളായി തിരിഞ്ഞു ജില്ലയുടെ വിവിധയിടങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധനകൾ സം ഘടിപ്പിക്കാനാണു നീക്കം.
മുദ്ര പതിപ്പിക്കാത്ത അളവ്- തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ചു വില്പന നടത്തുക, എംആർപിയേക്കാൾ കൂടുതൽ വില ഈടാക്കുക, വില തിരുത്തി പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ക്രമക്കേടുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.
ഉത്പന്ന നിർമാതാവിന്റെ വിലാസം, ഉത്പന്നത്തിന്റെ പേര്, പാക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പനവില എന്നിവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപനയ്ക്കായി സൂക്ഷിച്ചാൽ പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്നും മുന്നറിയിപ്പു നല്കി.
അളവുതൂക്ക നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരെ അറിയിക്കാം.
അളവുതൂക്ക നിയമലംഘനം അറിയിക്കാനുള്ള ഫോൺ നന്പറുകൾ
ചാവക്കാട്: 8281698078, ചാലക്കുടി: 9400064085, കുന്നംകുളം: 9400064086, കൊടുങ്ങല്ലൂർ: 8281698083, ഇരിങ്ങാലക്കുട സർക്കിൾ വൺ-8281698081, ഇരിങ്ങാലക്കുട സർക്കിൾ ടു: 8281698082, വടക്കാഞ്ചേരി: 8281698079, ജില്ലാ കൺട്രോൾ റൂം: 0487-2363612.
District News
കോഴിക്കോട്: ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണവിപണനമേളകള് സജീവമായി.
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്നതിനൊപ്പം ഓണക്കാലത്ത് ഗുണമേന്മയുള്ള നാടന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുമായി മേളകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല ഓണവിപണനമേളയുടെ ഉദ്ഘാടനം 20ന് രാവിലെ 10.30ന് ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിര്‍വഹിക്കും.
ഭക്ഷ്യോത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവക്കൊപ്പം ജെഎല്‍ജി അംഗങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മേളയില്‍ പ്രാധാന്യം നല്‍കും. പൂക്കളത്തിനാവശ്യമായ പൂക്കളും കൂടുംബശ്രീയുടെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇതിനായി കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നു. ഓണസദ്യക്കുള്ള ഓര്‍ഡറുകളും കുടുംബശ്രീ യൂണിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കുടുംബങ്ങള്‍ക്കും ഓണസദ്യയും മറ്റു ഓണക്കാല വിഭവങ്ങളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഭ്യമാക്കും. സദ്യ ഓര്‍ഡര്‍ ചെയ്യാന്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍:
കോഴിക്കോട് സൗത്ത് -9496441552, 9526521036, കോഴിക്കോട് നോര്‍ത്ത് -9946697949, ചോറോട് -7025514505, അഴിയൂര്‍ -7356056128, ഒഞ്ചിയം -9562573459, തലക്കുളത്തൂര്‍ -9400731500, കൊടിയത്തൂര്‍ -8943317305, നരിക്കുനി -8281681289, രാമനാട്ടുകര -9961004004, ഫറോക്ക് -9747265293, കക്കോടി -9495348675, 7902834810, തിരുവള്ളൂര്‍ -7012733780, 9061338064, 7034408641, തുറയൂര്‍ -9745066130, കക്കട്ടില്‍ -9745764006, കായണ്ണ -9539614209, കുന്ദമംഗലം -9946806290, ഏറാമല -9747908836, കീഴരിയൂര്‍ -9497449550, ചങ്ങരോത്ത് -9061970596, കോഴിക്കോട് സെന്‍ട്രല്‍ -8129200288.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം
കോഴിക്കോട്:സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം ഒരുക്കും. ഓഗസ്റ്റ് 22ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന മത്സരത്തില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെട്ട അഞ്ചംഗങ്ങളുള്ള ഓരോ ടീമുകള്‍ അണിനിരക്കും. ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമായി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ട ഒരു ക്ലസ്റ്ററും മറ്റു 10 നിയോജക മണ്ഡലങ്ങളും ഉള്‍പ്പടെ 11 തലങ്ങളിലാണ് മത്സരം. അതത് തദ്ദേശ സ്ഥാപനത്തിലാണ് പൂക്കളം ഒരുക്കേണ്ടത്.
ജഡ്ജിംഗ് പാനലിന്റെ സന്ദര്‍ശനത്തിന് ശേഷം ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കും. ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. പ്രത്യേക ജഡ്ജിംഗ് പാനലായിരിക്കും ജില്ലാതല വിധിനിര്‍ണയം നടത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മത്സരത്തിനായി ഓഗസ്റ്റ് 21 വരെ രജിസ്റ്റര്‍ ചെയ്യാം.
ഹരിതചട്ടം പാലിക്കണം
കോഴിക്കോട്: ഓണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ എ.ആതിര അറിയിച്ചു.
ഓണാഘോഷ പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. സദ്യക്കും മറ്റു ഭക്ഷണ വിതരണത്തിനും വാഴയിലയോ സ്റ്റീല്‍ പ്ലേറ്റുകളോ സ്റ്റീല്‍ ഗ്ലാസുകളോ മാത്രമേ ഉപയോഗിക്കാവൂ.
ആഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അറിയിച്ചു.
പാല് പരിശോധനാ ക്യാമ്പ് 20 മുതല്‍
കോഴിക്കോട്: ഓണക്കാലത്ത് മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്താനുമായി ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴിലെ പാല് ഗുണനിയന്ത്രണവിഭാഗം പ്രത്യേക പാല് പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.
ഓഗസ്റ്റ് 20 മുതല്‍ 24 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്ട്രോള് ലാബില്‍ സൗജന്യമായി പരിശോധിച്ചുനല്കും. പാല് ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം.
പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല് സാമ്പിള്‍ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പൊട്ടിക്കാതെ എത്തിക്കണം. ഫോണ്‍: 9020805221.
ഓണച്ചന്തയ്ക്ക്
തുടക്കം
കൂടരഞ്ഞി : കേരള സർക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ സംരംഭമായ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ഉദ്ഘാടനം സി.കെ. കാസിം എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ, വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, പഞ്ചായത്ത് അംഗങ്ങളായ ഷീബ റോയ്, എം.കെ.സജയ് , ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ , സോമനാഥൻ മാസ്റ്റർ കുട്ടത്ത്, സോളമൻ മഴുവഞ്ചേരിൽ, സജി പെണ്ണാപറമ്പിൽ, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. കരിങ്കുറ്റിയിൽ നീതി സൂപ്പർമാർക്കറ്റിന് സമീപം പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. 18 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന 800 രൂപയുടെ പ്രത്യേക ഓണക്കിറ്റുകളും ചന്തയിൽ ലഭ്യമാണ്. കിറ്റിലെ സാധനങ്ങൾക്ക് പുറമെ, ആവശ്യക്കാർക്ക് സബ്സിഡി നിരക്കിൽ അഞ്ച് കിലോ അധിക അരിയും മുളകും മല്ലിയും വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
District News
തൊടുപുഴ: ചിങ്ങം വരവായതോടെ നാടും നഗരവും ഓണത്തിരക്കിലേക്ക്. തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ വിപണി സജീവമായി. വസ്ത്ര-ഗൃഹോപകരണ ശാലകളിലാണ് തിരക്കനുഭവപ്പെടുന്നത്. വന്‍ തുകയുടെ സമ്മാന പദ്ധതികളും ഓഫറുകളും ഒരുക്കി ഓണാഘോഷത്തിന് പകിട്ടേകുകയാണ് വ്യാപാര സ്ഥാപനങ്ങള്‍. അത്തം മുതല്‍ പൂ വിപണിയിലും പുത്തന്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ട്. സ്കൂളുകളിലും കോളജുകളിലും ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നതോടെ പൂക്കള്‍ക്ക് ഡിമാന്റേറും. പ്രധാനമായും ജമന്തി, ബന്ദി, വാടാമുല്ല, അരളി, ചെത്തി തുടങ്ങിയവയാണ് ഓണക്കാലത്ത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്.
സജീവമായി മേളകള്‍
സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണികള്‍, ഓണം ഖാദി മേള, പായസം മേളകള്‍ എന്നിങ്ങനെ വിവിധ മേളകള്‍ ജില്ലയില്‍ സജീവമായി. അടുത്ത ദിവസം മുതല്‍ കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും വിഎഫ്പിസികെയുടെയും ഓണച്ചന്തകളും ആരംഭിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും സാംസ്കാരിക സംഘടനകളും വിദ്യാലയങ്ങളും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണക്കാലമായതോടെ വിനോദസഞ്ചാര മേഖലയും പ്രതീക്ഷയിലാണ്.
പുത്തന്‍ മോഡലുകള്‍
എക്സ്ചേഞ്ച് മേളകളും കോംബോ ഓഫറുകളും അവതരിപ്പിച്ചാണ് ഇലക്ട്രോണിക്സ് ഗൃഹോപകരണ വിഭാഗം കച്ചവടക്കാര്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. വമ്പന്‍ വിലക്കുറവുകളും കാഷ് ബാക്കുകളും പ്രഖ്യാപിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനുളള എല്ലാ തന്ത്രങ്ങളും വിപണിയില്‍ സജീവമാണ്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഓവനുകള്‍, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍, മിക്സി തുടങ്ങി ഗൃഹോപകരണങ്ങളുടെയെല്ലാം പുത്തന്‍ മോഡലുകളുമായി രംഗത്തുണ്ട്.
ഓണ വിപണിയിലെ മറ്റൊരു ആകര്‍ഷണം സ്മാര്‍ട്ട് ഫോണുകളാണ്. വലിയ ഡിസ്ക്കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് വ്യാപാരം തകൃതിയായി തുടരുന്നത്. പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനങ്ങളും ആകര്‍ഷകമായ ഓണം ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. പുത്തന്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായും ഓഫറുകളുടെ നീണ്ടനിര തന്നെയുണ്ട്.
ഓണം അടുത്തതോടെ, പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്കാണ്. സാരികള്‍, ദാവണി സെറ്റ്, ചുരിദാര്‍ മെറ്റീരിയലുകള്‍ പട്ടുപാവാടയും ബ്ലൗസും, മുണ്ടുകള്‍, ഷര്‍ട്ടുകള്‍ തുടങ്ങി മലയാളത്തനിമയുള്ള വസ്ത്രങ്ങള്‍ക്കാണ് ഈ ഓണക്കാലത്തും മുന്‍തൂക്കം. ക്രീം അല്ലെങ്കില്‍ വെള്ള കോന്പിനേഷനില്‍ പലനിറത്തില്‍ ദാവണികള്‍ വിപണിയില്‍ ലഭ്യമാണ്. കഥകളി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുള്ള പ്രിന്റഡ് സെറ്റ് സാരി, പ്രിന്റഡ് ചുരിദാറുകള്‍ തുടങ്ങിയവയും വിപണിയിലെ ആകര്‍ഷണമാണ്.
പുരുഷന്മാരുടെ വസ്ത്രങ്ങളിലും വിവിധ ചിത്രങ്ങളടങ്ങിയ പ്രിന്റഡ് മെറ്റീരിയലുകള്തന്നെയാണു താരം. ഷര്‍ട്ടിലും മുണ്ടിലും ഒരുവശത്ത് പരമ്പരാഗത ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഓണക്കോടിക്കാണ് ആവശ്യക്കാരേറെ. ഓണത്തോടനുബന്ധിച്ച് ഓഫീസുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷ പരിപാടികളും വസ്ത്രവ്യാപാര മേഖലയ്ക്കു വലിയ ഉണര്‍വാണ് നല്‍കുന്നത്. ഓണത്തോടൊപ്പം വിവാഹസീസണ്കൂടി വരുന്നതിനാല്‍ വലിയ കടകളിലെല്ലാം നേരത്തേ തിരക്കു തുടങ്ങിയിരുന്നു.
ഓണസദ്യ വീട്ടിലെത്തും
ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. പായസ മേളകളാണ് വിപണിയിലെ മറ്റൊരു ആകര്‍ഷണം. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് എന്നിവയണ് പ്രധാന ഇനങ്ങള്‍. ഓണ ദിവസങ്ങളിലേക്കുള്ള സദ്യയുടെയും പായസത്തിന്റെയും ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിട്ടുണ്ട്. നഗരങ്ങളിലാണ് പാഴ്സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്.
District News
തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഓണത്തോടനുബന്ധിച്ചുള്ള സഹകരണ ഓണം വിപണിയുടെ മീനച്ചില്‍ താലൂക്കുതല ഉദ്ഘാടനം നടന്നു.
തീക്കോയി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.പി. നാസര്‍ ആദ്യ വില്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മോഹനന് കുട്ടപ്പന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജയിംസ്, പഞ്ചായത്തംഗം ഓമന ഗോപാലൻ, തീക്കോയി ബാങ്ക് ഭരണസമിതി അംഗങ്ങളായ റെജി റ്റി.എസ്, ജോളി സെബാസ്റ്റ്യൻ, സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍ സോണിയ കെ. സാമൂവൽ, കണ്‍സ്യുമര്‍ ഫെഡ് കോട്ടയം റീജിയണല്‍ മാനേജര്‍ ആര്. പ്രദീപ്കുമാര്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ വിജീഷ്കുമാർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊപ്രക്കളം: ചെന്ത്രാപ്പിന്നി മണപ്പുറം സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സർക്കാർ സബ്സിഡിയോടുകൂടി ഓണച്ചന്ത ആരംഭിച്ചു. തൃശൂർ സഹകരണ സംഘം ജോയിന്റ്് രജിസ്ട്രാർ ജനറൽ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്് സജയ് വയനപ്പിള്ളി അധ്യക്ഷത വഹിച്ചു.
കെ.കെ. രാജേന്ദ്രൻ, വി.ഡി. സന്ദീപ്, ഉമറുൽ ഫാറൂഖ്, പി.ഡി. സജീവൻ, ലൈല മജീദ്, വി.എസ്. അദ്വൈത് കൃഷ്ണ, ടി.എ. നസീർ , അൻവർ ചാമക്കാല, മോഹനൻ കാട്ടിക്കുളം, ലിജി സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.
District News
സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് തുടക്കമായി
വെള്ളരിക്കുണ്ട്: ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. ഓണവിപണി സജീവമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവർഗ ഉന്നതികളിലേക്ക് റേഷൻ ധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനകം തന്നെ 73,000 മുൻഗണനാ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓണക്കാലത്ത് എഎവൈ വിഭാഗക്കാർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ബളാൽ, കള്ളാർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന അരിങ്കല്ല്, വീട്ടിയോടി, പാൽച്ചുരംതട്ട്, മാമ്പള്ളം, ചീറ്റക്കാൽ, അത്തിക്കടവ്, അരീക്കര, ഓണി എന്നീ ഉന്നതികളെയാണ് സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന റേഷൻകടയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്തംഗം സഫീന ഫൈസൽ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി ചെയർമാൻ ഷോബി ജോസഫ്, പഞ്ചായത്തംഗം ഷാജൻ പൈങ്ങോട്ട്, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, പി.കെ. ഫൈസൽ, ഷൈജി ഓട്ടപ്പള്ളി, ആന്റ്ക്സ് പി. ജോസഫ്, ഊരുമൂപ്പൻ പി. രാഘവൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ. ഹിമ, റേഷനിംഗ് കൺട്രോളർ സി.വി. മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.
District News
മാനന്തവാടി: ഓണവിപണി മുന്നില്‍ക്കണ്ട് നേന്ത്രക്കായ വിലയില്‍ വര്‍ധന. പത്ത് ദിവസത്തിനുള്ളില്‍ കിലോയ്ക്ക് 13 രൂപയോളമാണ് നേന്ത്രക്കായ്ക്ക് വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വിപണിയിലെ സൂചന.
ഓണത്തോടനുബന്ധിച്ച് ചിപ്സ്, ശര്‍ക്കരവരട്ടി തുടങ്ങിയ ഉത്പന്നങ്ങള്‍ വന്‍തോതില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിനായി വ്യാപാരികളും വന്‍കിട നിര്‍മാതാക്കളും കായ വന്‍തോതില്‍ സംഭരിച്ചു തുടങ്ങിയതും ഒരാഴ്ചയായി പ്രദേശിക ഉത്പാദനം കുറഞ്ഞതുമാണ് പെട്ടെന്നുള്ള വിലവര്‍ധനയുടെ പ്രധാന കാരണം. ജില്ലയില്‍ ഭൂരിഭാഗം കര്‍ഷകരുടെയും വാഴക്കുലകളുടെ വിളവെടുപ്പും വില്പനയും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരാഴ്ചയായിലേറേയായി പ്രാദേശികമായ ഉത്പാദനത്തിലുണ്ടായ ഈ കുറവും കായ സംഭരണം ശക്തമായതും വിലക്കയറ്റത്തിന്റെ ആക്കം കൂട്ടി.
തമിഴ്നാട്-കര്‍ണാടക തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള കായയുടെ വരവും നിലച്ചതോടെയാണ് നേന്ത്രക്കായ വില പെട്ടെന്ന് ഉയര്‍ന്നത്.
ഓണം അടുത്തുവരുന്നതോടെ നേന്ത്രക്കായ ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വില നല്‍കേണ്ടി വരുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍. അതേ സമയം ഓണത്തോടടുക്കുമ്പോള്‍ വില 50 രൂപയിലേക്കെത്താനും സാധ്യതയുണ്ട്.